ലക്നോ: ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കോളജ് അധ്യാപകനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ഗാന്ന ഉത്പദക് പി.ജി കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. മോഹിത് ഭരദ്വാജ് (32) ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ചുകൊണ്ട് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം ജൂലൈ 20-ന് അദ്ദേഹം കോളേജിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കോളേജിൽ എത്തിയ ഉടൻ പ്രിൻസിപ്പൽ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ജോലിയിൽനിന്ന് പുറത്താക്കിയതായി അറിയിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാരണം കാണിക്കൽ നോട്ടീസോ മറ്റ് നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മാനേജ്മെന്റിന്റെ ഈ നടപടി. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മോശം പെരുമാറ്റമോ ചട്ടലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഡോ. മോഹിത് വ്യക്തമാക്കി. തുടർച്ചയായ പരാതികളെ തുടർന്നാണ് പിരിച്ചുവിടുന്നതെന്നാണ് കോളജ് അധികൃതർ അറിയിച്ചതെങ്കിലും, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ തനിക്കെതിരെ ഒരൊറ്റ പരാതിപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.